Latest Updates

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്. 1,18,205 റാങ്കിങ്ങ് പോയിന്റുകളോടെ ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 9987 റാങ്കിങ്ങോടെ വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിങ്ങിലും കേരള ടൂറിസം രണ്ടാമതുണ്ട്, ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 പോയിന്റോടെ കേരളം തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഈ മൂന്ന് വിഭാഗങ്ങളിലും 1226-ാം റാങ്ക് ഉള്ള തായ്ലാന്റ് ടൂറിസമാണ് ഒന്നാമത്. മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്നാമും ഇന്‍ക്രഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്. ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം ഉപഭോക്താക്കള്‍ കേരള ടൂറിസം വെബ്സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏകദേശം 58 ലക്ഷത്തോളം ഉപഭോക്താക്കള്‍ സെര്‍ച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകള്‍ കേരള ടൂറിസം ഒആര്‍ജി എന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദര്‍ശകര്‍ പരസ്യങ്ങളിലൂടെ എത്തി. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ വെബ്സൈറ്റിലെത്തുന്നുണ്ട്. ഹോം പേജിനു പുറമേ താമസ സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, ഉത്സവ കലണ്ടര്‍, തെയ്യം കലണ്ടര്‍, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേജുകളാണ് കേരള ടൂറിസം വെബ്സൈറ്റിലുള്ളത്. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും ആകര്‍ഷകമായ വീഡിയോകളും ലേ ഔട്ടും സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രാ പ്ലാനര്‍, ലൈവ് വെബ്കാസ്റ്റുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ തുടങ്ങിയവയും ഇതിലുണ്ട്. 20-ലധികം ഭാഷകളില്‍ ലഭ്യമായ ഇത് കേരളത്തിന്റെ അതുല്യ ആകര്‍ഷണങ്ങള്‍, സംസ്‌കാരം, യാത്ര എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഐടി സൊല്യൂഷന്‍ പങ്കാളിയായ ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ രൂപകല്പനയും പരിപാലനവും ചെയ്തുകൊണ്ടിരിക്കുന്നത്. “ആഗോള ടൂറിസം ഡെസ്റ്റിനേഷനായി കേരളം നേടിയ സ്വീകാര്യതയ്ക്കും പ്രശസ്തിക്കും ഈ നേട്ടം മറുപടിയാണെന്ന്” ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

Get Newsletter

Advertisement

PREVIOUS Choice